കർമയോഗത്തിലെ അഷ്ടകലാശങ്ങൾ
- Details
- Category: Kathakali
- Published on Sunday, 25 July 2021 01:08
- Hits: 1560
കർമയോഗത്തിലെ അഷ്ടകലാശങ്ങൾ
വി. കലാധരൻ
പദ്മശ്രീ കീഴ്പ്പടം കുമാരൻനായരുടെ പതിനാലാം ചരമവാർഷികം ആണ് നാളെ (ജൂലൈ 26). കഥകളിലോകം വൈകി പ്രസാദിച്ച ജീവിതത്തിൻറെ ഗതിവിഗതികൾ....
കഥകളിയിലെ ഏകാന്തയാത്രികനായിരുന്നൂ കീഴ്പ്പടം കുമാരൻ നായർ. തൻറെ ശിഷ്യരിൽ ഏറ്റവും ബുദ്ധിമാൻ എന്ന് പട്ടിക്കാംതൊടി രാവുണ്ണിമേനോൻ (1880-1948) സാക്ഷ്യപ്പെടുത്തിയ പ്രതിഭാധനൻ.
കലാമണ്ഡലത്തിലെ കഥകളിക്കളരിയിൽനിന്ന് നൃത്തവിഭാഗത്തിലേക്ക് സ്ഥാപനമേധാവി വള്ളത്തോൾ (1878-1958) മാറ്റിയതിൻറെ മനസ്താപത്തിലാണ് പ്രവാസിയായതെന്ന് കീഴ്പ്പടം. സമപ്രായക്കാരും സതീർഥ്യരും ആയ കൃഷ്ണൻ നായർ അടക്കമുള്ള കലാമണ്ഡലക്കാരും വാഴേങ്കട കുഞ്ചുനായരും തെക്കൻ കേരളത്തിൽ നിരനിരയായി ഉണ്ടായിരുന്ന നാട്യപ്രമാണിമാരും രംഗം കീഴടക്കിയ ഒരു കാലയളവിൽ മലനാട്ടിൽ നിൽക്കാൻ ഇടമില്ല എന്ന് കീഴ്പ്പടത്തിന് തോന്നിയിരിക്കാം.
യൗവനത്തിൽ ആദ്യം മദിരാശിയിലും പിന്നീട് 1960-കളിൽ കുറച്ചുകാലം ഒറ്റപ്പാലത്തിനടുത്തുള്ള സദനം അക്കാദമിയിലും തുടർന്ന് ദീർഘകാലം ഡൽഹിയിലെ അന്താരാഷ്‌ട്ര കഥകളി സെൻററിലും ആയിരുന്നു കുമാരൻ നായർ. കഥകളിക്കാർക്ക് പൊതുവെ സ്വക്ഷേത്രം വിട്ടൊരു ലോകമില്ല. ഭരതനാട്യത്തിലും കഥക്കിലും മണിപ്പുരിയിലും കനത്ത ആസ്തിയുണ്ടായിരുന്ന ഗുരുനാഥന്മാരിൽനിന്ന് കീഴ്പ്പടം അവയുടെ വ്യാകരണവും ലാവണ്യവും ഗ്രഹിച്ചു. തെന്നിന്ത്യൻചലച്ചിത്രനായകരെ നൃത്തം പഠിപ്പിച്ചു.
അക്കാലം കഥകളിക്കാരന് സ്വപ്നം കാണാൻ കഴിയാത്ത ഐശ്വര്യം കീഴ്‌പ്പടത്തിന് സ്വന്തമായി. വപുസ്സ് പല ദിക്കിലും ചുറ്റിത്തിരിഞ്ഞപ്പൊഴും മനസ്സ് കഥകളിയിൽ മാത്രം ധ്യാനലീനമായി.
ജീവിതസായാഹ്നത്തിലാണ് കീഴ്പ്പടം പ്രവാസമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. വെള്ളിനേഴിയിലെ വീട്ടിൽ സ്ഥിരതാമസമായി. ധാതുസമ്പന്നമായ മറ്റ് കലാനുഭവങ്ങളുടെ പ്രേരണയിൽ കല്ലുവഴിച്ചിട്ടയെ പുതിയ കണ്ണടയിലൂടെ 1980-കളുടെ മദ്ധ്യത്തിൽ നോക്കിക്കണ്ടു. അഷ്ടകലാശം എടുക്കാതിരിക്കുന്നതിലാണ് കല്ലുവഴിച്ചിട്ടയുടെ കേമത്തം എന്നുള്ള വള്ളുവനാടൻ യാഥാസ്ഥിതികരുടെ വിചിത്രഗർവിനെ കീഴ്പ്പടം പൊളിച്ചടുക്കി. കല്യാണസൗഗന്ധികത്തിൽ ഹനുമാൻറെ 'മനസി മമ കിമപി ബത' എന്ന ചരണത്തിൽ സ്വഭാവനയാൽ രസദീപ്തമാക്കിയ അഷ്ടകലാശം നിയമമാക്കി.
നവീനതകളുടെ ആശാൻ
പുതുമപ്രണയികളായ അദ്ദേഹത്തിൻറെ ശിഷ്യരും അത് കയ്യേറ്റു. ഹനുമാൻറെ കൗതുകവും ആകാംക്ഷയും സന്ദേഹവും ആശ്ചര്യലേശവും ഈ നൃത്തഖണ്ഡത്തിൽ മിന്നലുകളായി. തെക്കേ മലബാറിനെക്കാൾ തൃശൂരിന് തെക്കോട്ട് തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് കീഴ്പ്പടം കൂടുതൽ സ്വീകാര്യനായത്.
പ്രതിനായകവേഷങ്ങളിലും മിനുക്കിലും അദ്ദേഹം തിളങ്ങി. രാവണന്മാർ വേറിട്ട കാഴ്ചകളായി. ലവണാസുരവധത്തിൽ ഹനുമാൻ ആയപ്പോഴും കീഴ്പ്പടം അഷ്ടകലാശം കൈവിട്ടില്ല. ലവകുശൻമാർക്കൊപ്പം അതൊരു ദൃശ്യവിരുന്നാക്കി. വിരുദ്ധഭാവങ്ങളെ -- മമതയും വൈരവും ശോകവും ക്രോധവും -- സൗഗന്ധികം ഹനുമാൻറെയും സന്താനഗോപാലം ബ്രാഹ്മണൻറെയും കാലംതള്ളിയ കലാശത്തിലേക്ക് സംക്രമിപ്പിച്ചു.
സ്തോഭഭേദങ്ങളിലൂടെ നൃത്തത്തിന് നിറം പകരുക ദുഷ്കരം. കീഴ്പ്പടത്തിന് ക്ഷിപ്രസാധ്യം. അദ്ദേഹം കാട്ടാളനായി വന്ന അരങ്ങുകളിൽ ലോകധർമി പീലിവിരിച്ചാടി. പാട്ടിലും മേളത്തിലും, പക്ഷെ, തനിക്ക് പറ്റിയ ഒരു ടീം സ്വരൂപിക്കാൻ കീഴ്പ്പടത്തിന് കഴിഞ്ഞില്ല.
1990-കളിൽ കീഴ്പ്പടം പരീക്ഷകനായി കലാമണ്ഡലത്തിൽ വരുമായിരുന്നു. ഒരു ദിനാന്തത്തിൽ ഞങ്ങൾ സംസാരിച്ചു നിൽക്കവേ കഥകളിഗായകനായിരുന്ന പള്ളം മാധവൻ അതുവഴി വന്നു. അവർ തമ്മിലുള്ള വർത്തമാനത്തിനൊടുവിൽ കീഴ്പ്പടം എന്നോട്. "തെക്കൻ ദിക്കിൽ കളിക്ക് പോയാൽ മാധവൻ പിന്നിലുണ്ടെങ്കിൽ ഒന്നും നോക്കാനില്ല. മന:സമാധാനായി." അദ്ദേഹം എന്താണ് അർത്ഥമാക്കിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പുറമേക്ക് വിനയമൂർത്തിയായിരുന്നൂ കീഴ്പ്പടം. അദ്ദേഹത്തിൻറെ വാക്കുകളിലെ പ്രച്ഛന്നപരിഹാസം തിരിച്ചറിയുക എളുപ്പമായിരുന്നില്ല. ആ സൗമ്യതയുടെ കവചം പ്രകോപനംകൊണ്ട് ഭേദിക്കാൻ ആരെയും അദ്ദേഹം അനുവദിച്ചില്ല. കഥകളി ഉപാസനയായിരുന്നു കീഴ്പ്പടത്തിന്; പണമുണ്ടാക്കാനുള്ള ഉപാധി ആയിരുന്നില്ല. പ്രായത്തിൻറെ അവശതകൾ രൂക്ഷമാകുംവരെ അരങ്ങിലെത്തി കീഴ്പ്പടം (1916-2007).
ഇനിമേൽ നമ്മുടെ കലകളിൽ ഇത്തരം കർമയോഗികൾ ഉണ്ടാവില്ല. അവർക്ക് പകരം കരാർത്തൊഴിലാളികൾ വേണ്ടുവോളം. അവരിലാണ് സകല പ്രതീക്ഷയും.
(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ലേഖനത്തിന് ആധാരം.)
ഗുരുത്വമേറിയ ഗമകങ്ങൾ
- Details
- Category: Kathakali
- Published on Saturday, 26 June 2021 09:15
- Hits: 2405
ഗുരുത്വമേറിയ ഗമകങ്ങൾ
വി. കലാധരൻ
വീണ്ടുമിതാ കലാമണ്ഡലം ഗംഗാധരൻ ജന്മവാർഷികം. അപരിചിതരാഗമേതും കഥകളിയിൽ പരീക്ഷിച്ച് അരങ്ങിൻറെ ലാവണ്യഘടനയിലേക്ക് സംസ്കരിച്ചെടുക്കാൻ മറ്റൊരു ഭാഗവതർക്കും അതേമികവിൽ കഴിഞ്ഞിട്ടില്ല.
വ്യത്യസ്തഗുണവിശേഷങ്ങളുടെ സംഗമദീപ്തിയാൽ കഥകളിയിലെ മാതൃകാഗായകനായിരുന്നു കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ. നമ്പീശൻ്റെ അംശാവതാരങ്ങളാണ് കാലങ്ങളോളം കളിപ്രേമികൾ കൊണ്ടാടിയ അദ്ദേഹത്തിൻ്റെ ശിഷ്യപ്രമുഖർ. ഗുരുനാഥൻ്റെ പാട്ടിലെ ഭാവോന്മുഖതയാണ് അവരിൽ ചിലർ സ്വപ്രതിഭയാൽ, നിത്യസാധനയാൽ, വികസിപ്പിച്ചെടുത്തത്. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഇങ്ങനെയൊരു വികാസത്തിൻ്റെ പതാകവാഹകനായത് കലാമണ്ഡലം ഗംഗാധരൻ (1936-2015).
അദ്ദേഹം സമുദ്ഘാടനം ചെയ്ത കഥകളിസംഗീതഭാവുകത്വത്തിൽ നിന്ന് വിട്ടുനിന്നത് നാലുപേർ മാത്രം: ഉണ്ണിക്കൃഷ്ണക്കുറുപ്പ്, രാമൻകുട്ടി വാര്യർ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ഹൈദരലി. അതിനുള്ള കാരണങ്ങൾ ഇവിടെ വിസ്തരിക്കുന്നില്ല.
അറുപതുകളുടെ അറുതിയിൽ ഗംഗാധരനെ തിരുവിതാംകൂറിലെ കളിയരങ്ങുകളിൽ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ആ സ്വരഗാംഭീര്യമൊഴികെ മറ്റൊന്നും എനിക്കോർമ്മയില്ല. എൺപതുകൾക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിൻ്റെ സംഗീതം ഞാൻ അറിഞ്ഞുകേട്ടത്. ഗമകങ്ങളുടെ തടുക്കാനാവാത്ത പ്രവാഹമായിരുന്നല്ലോ ആ ആലാപനത്തിലുടനീളം. കർണാടകസംഗീതപാഠങ്ങൾ ബാല്യത്തിൽ ഹൃദിസ്ഥമാക്കിയിരുന്നതിനാൽ രാഗങ്ങളുടെ സ്വരസ്ഥാനങ്ങൾ ഗംഗാധരനിൽ അചഞ്ചലമായി നില കൊണ്ടു. സംഗീതമേറിയാൽ സാഹിത്യത്തിൻ്റെ സ്പഷ്ടതയ്ക്ക് ഭംഗം വരും. പാട്ടുകാരനിൽ നിന്ന് സാഹിത്യം മനസ്സിലാക്കി അർത്ഥമറിഞ്ഞ് കഥകളിയെ നേരിട്ടുകളയാം എന്ന് കരുതിയവരെ ഗംഗാധരൻ്റെ അരങ്ങ് നിരാശരാക്കി.
ആട്ടക്കഥാസാഹിത്യപരിചയം മുൻപേ ഉള്ളവർക്കാണ് അദ്ദേഹത്തിൻ്റെ സംഗീതം നന്നെ ബോധിച്ചത്.
കർക്കശമായ അതിരുകൾക്കുള്ളിൽ വർത്തിയ്ക്കുന്ന കോട്ടയം കഥകളും അതിരുകളിൽ അത്രതന്നെ വിശ്വാസമില്ലാത്ത ഉണ്ണായിവാര്യർ - ഇരയിമ്മൻതമ്പി അടക്കമുള്ളവരുടെ കഥകളും ഗംഗാധരൻ തുല്യതീക്ഷ്ണതയിൽ പാടി ഭാവനിമഗ്നമാക്കി. കാഴ്ചയ്ക്കുള്ള ഇന്ധനം എന്ന നിലവിട്ടും "ബാലേ കേൾ നീ" യ്ക്കും "സലജ്ജോഹ" ത്തിനും "പാഞ്ചാലരാജതനയേ" യ്ക്കും കേൾവിസുഖമുണ്ടെന്ന് അദ്ദേഹം പാടിത്തെളിയിച്ചു. പതിഞ്ഞ പദങ്ങളിൽ ഗംഗാധരൻ്റെ കണ്ഠം ഘനരാഗഭാവങ്ങളെ സൂക്ഷ്മതരമാക്കി.
മെലൊഡിയുടെ ആധിക്യം മേളത്തിന് വലിവുണ്ടാക്കുമെന്നും കഥകളിപ്രണയികൾ തിരിച്ചറിഞ്ഞു. "അ"കാരാലാപനത്തിന് സാധ്യതയുള്ള ഇടങ്ങളിലൊക്കെ അദ്ദേഹത്തിൻ്റെ ശാരീരം പീലിവിരിച്ചാടി. ചരണങ്ങളിലെ ആർദ്രതയുള്ള വാക്കുകളിൽ പ്രയുക്തരാഗത്തിൻ്റെ അതിമൃദുലരശ്മികൾ വിളക്കിച്ചേർത്ത ഗംഗാധരൻ സംഗീതത്തിൻ്റെ മാന്ത്രികത തൊട്ടറിഞ്ഞ ആസ്വാദകർക്ക് അലൗകികാനന്ദം പകർന്നു. കാംബോജി രാഗത്തിലുള്ള ഏത് പദമാണ് ഗംഗാധരനിലൂടെ വർണ്ണാഭമാവാതിരുന്നത്. "മധുരതരകോമളവദനേ" മാത്രമൊന്നു കേട്ടുനോക്കൂ.
എമ്പ്രാന്തിരിയെക്കാൾ, ഹൈദരാലിയെക്കാൾ, അധികം അപരിചിതരാഗങ്ങൾ കഥകളിയിൽ പരീക്ഷിച്ചത് ഗംഗാധരനാണെന്ന് അറിയുന്നവർ കുറയും. ഏതു 'പുതിയ' രാഗത്തെയും കഥകളിയുടെ ലാവണ്യഘടനയിലേയ്ക്ക് സംസ്കരിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. "സ്വൈരവചനം സ്വകൃതരചനം" എന്ന ബാഹുകപദം ആഹിർഭൈരവി രാഗത്തിൽ ഗംഗാധരൻ പാടുമ്പോൾ നിസ്സംഗതയുടെ തിരനോട്ടമുള്ള ശോകം നമുക്ക് അനുഭവൈകവേദ്യമായിത്തീരുന്നു. ബാലിവധത്തിലെ "നാഥാ നായകാ" എന്ന താരയുടെ പദം സാഹിത്യമെന്നനിലയിൽ എത്ര തുച്ഛം. സിംഹേന്ദ്രമാധ്യമം എന്ന രാഗം അതിന് നിശ്ചയിച്ച ഗംഗാധരൻ അതിൽ കിനിഞ്ഞുനിൽക്കുന്ന ശോകത്തിൻ്റെ വ്യാപ്തി പരമാവധിയാക്കി.
"പുഷ്കരവിലോചനാ" എന്ന കുചേലൻ്റെ കൃഷ്ണനോടുള്ള പദം "സുരുട്ടി" യിൽ നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹം അതിനെ എത്ര ഭാവോജ്ജ്വലമാക്കി. ബാഗേശ്രീയും വൃന്ദാവനസാരംഗവും കാനഡയും അടക്കമുള്ള രാഗങ്ങളെ പാത്ര-സന്ദർഭാനുരൂപമാക്കി ഗംഗാധരൻ പാടിഫലിപ്പിച്ചതിൻ്റെ മുഹൂർത്തങ്ങൾ കൂടിയാണ് ഇരുപതാംനൂറ്റാണ്ടിലെ കഥകളിസംഗീതചരിത്രം. "പൊന്നാനി" ക്കാരനായിമാത്രമല്ല "ശങ്കിടി" ക്കാരനായും ഗംഗാധരൻ രംഗവിസ്മയം. ഉണ്ണിക്കൃഷ്ണക്കുറുപ്പിനൊപ്പമുള്ള അരങ്ങുകൾ അനവധി ഓർമ്മ വരുന്നു. അവർ തമ്മിൽ ചേർന്നപ്പോഴൊക്കെ പാട്ട് അരങ്ങിനെ കൊഴുപ്പിച്ചു.
എഴുപതുകളുടെ പുലരിയിൽ താരമായി മാറിയ ശങ്കരൻ എമ്പ്രാന്തിരിയുടെ സംഗീതത്തിൻ്റെ സൂക്ഷ്മസ്രോതസ്സ് ഗംഗാധരൻ തന്നെ. നമ്പീശനിൽ നിന്ന് ധാടി മാത്രമെ എമ്പ്രാന്തിരി സ്വീകരിച്ചിരുന്നുള്ളു. ഗംഗാധരൻ്റെ ഗുരുത്വമേറിയ ഗമകങ്ങളെ എമ്പ്രാന്തിരി തൻ്റെ സ്വരകാന്തിയാൽ മൃദുലവും വിലോഭനീയവുമാക്കി മാറ്റി. തലമുറമാറ്റത്തിലൂടെ കടന്നുപോയ കഥകളിയുടെ ആസ്വാദനലോകത്തിൽ എമ്പ്രാന്തിരി പുതിയ ബിംബമായി. വിചാരത്തേക്കാൾ വികാരത്തിന് മുൻതൂക്കം കൊടുത്തവർ കാണികളിൽ കൂടുതലായി. അരങ്ങുകൾ കുറഞ്ഞിട്ടും ഗംഗാധരൻ തൻ്റെ ഉത്തരവാദിത്വങ്ങളിൽ അലംഭാവം കാട്ടിയില്ല.
അരങ്ങിലെത്തും മുൻപ് അദ്ദേഹം കഠിനമായി ഹോംവർക്ക് ചെയ്തു. തൻ്റെ വരുതിയിൽ നിൽക്കാൻ പലപ്പോഴും വിസമ്മതിച്ച ശാരീരവുമായി അദ്ദേഹം നിരന്തരം പൊരുതി. പാട്ടിൻ്റെ സമയദൈർഘ്യം കൂടിയപ്പോഴൊക്കെ ഗംഗാധരൻ്റെ സ്വരം തെളിഞ്ഞു. "സംഗതികൾ" പൂത്തുലഞ്ഞു. അദ്ദേഹത്തിൻ്റെ ഭക്തർ മത്തരായി. മധ്യവയസ്സിനുശേഷം ഓരോ അരങ്ങും ഓരോ പരീക്ഷണമായിരുന്നു ഗംഗാധരന്. ശാരീരത്തെച്ചൊല്ലി മറ്റാരുമായും പങ്കുവെയ്ക്കാനാവാത്ത സംഘർഷമാണ് അദ്ദേഹം അവസാനം വരെ അനുഭവിച്ചത്.
ജനിച്ചതും വളർന്നതും കൊട്ടാരക്കരയിലെങ്കിലും ഗംഗാധരൻ്റെ കയ്യിലിരിപ്പ് പലതും കല്ലുവഴിച്ചിട്ടക്കാരുടേതായിരുന്നു. തൻ്റെ ഗുരുനാഥന്മാരിൽ ജനം പാടെ മറന്നുപോയ ശിവരാമൻ നായരെ അദ്ദേഹം പലകുറി ഓർത്തിരുന്നു. ആർത്തി, അസൂയ, കുനിഷ്ട് തുടങ്ങി കലാകാരന്മാർക്ക് പറഞ്ഞുവെച്ചിട്ടുള്ള ഗുണഗണങ്ങളൊന്നും ഗംഗാധരനെ സ്പർശിച്ചിരുന്നില്ല. ഉണ്ണിക്കൃഷ്ണക്കുറുപ്പ് കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി വന്നപ്പോഴും കലാമണ്ഡലം ഗോപി പ്രിൻസിപ്പൽ സ്ഥാനത്ത് വന്നപ്പോഴും ഗംഗാധരനെ ഇളക്കിവിടാൻ സ്ഥാപനത്തിലെ തല്പരകക്ഷികൾ കിണഞ്ഞു. അദ്ദേഹം, പക്ഷെ, അവരൊരുക്കിയ കെണിയിലൊന്നും വീണില്ല. ഉള്ളിൽ ആരോടും പക സൂക്ഷിക്കാതിരുന്നതിനാൽ മനഃസുഖം ഗംഗാധരന് വേണ്ടുവോളമുണ്ടായി.
കഥകളിസംഗീതത്തിനുള്ള സംസ്ഥാനപുരസ്കാരം വാങ്ങാൻ തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഞങ്ങൾ അവസാനം കണ്ടത്. അക്കുറി പുരസ്ക്കാരം രണ്ടുപേർക്കായി വീതിയ്ക്കുകയായിരുന്നു. "ഇതിലും എനിയ്ക്ക് ഭാഗ്യമില്ലാതായല്ലോ" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പരിഭവം പറഞ്ഞു. ക്ഷീണിതനായിരുന്നു ഗംഗാധരൻ. കഥകളിസംഗീതചരിത്രത്തിൽ പഥപ്രദർശകൻ എന്നവകാശപ്പെടാൻ കഴിഞ്ഞ അപൂർവം ആചാര്യന്മാരിലൊരാൾ.
(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ്ആ ണ് ലേഖനത്തിന് ആധാരം.)
രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- പിൻവിളികാലം
- Details
- Category: Festival
- Published on Thursday, 10 June 2021 15:09
- Hits: 2962
കുതിരവേലയും കുംഭത്തിലമ്പിളിയും
ശ്രീവൽസൻ തീയ്യാടി
മൂന്ന് ദശകശേഷം മച്ചാട്ടെ അശ്വമാമാങ്കം പകല് കണ്ടു. വെളുത്തവാവിന് കുട്ടനെല്ലൂരെ പൂരവും. അവിടവും ഉച്ചതിരിഞ്ഞ നേരത്ത് അയലത്തെ വളർക്കാവിലെ എഴുന്നള്ളിപ്പും. കാലം മാറ്റിയിരിക്കുന്നു കാതൽ താത്പര്യങ്ങൾ.
ഏഴരമണിനേരത്തെ നറുവെയിലത്ത് പാടക്കരയിൽ പൊയ്ക്കുതിരകൾ നിരന്നു. നിറം, ഉയരം, നോട്ടം എല്ലാം വ്യത്യസ്തം. അപ്പോഴും ഒരുപോലെ ചന്തം. ചുറ്റുപുറം എട്ടു ദേശങ്ങളിൽനിന്ന് എഴുന്നള്ളിച്ചെത്തിയവ. പെരിയ പല്ലക്കിലെന്നപോലെ നിവാസികൾ ആരവങ്ങളോടെ ചുമലിലേന്തി തിരുവാണിക്കാവിൽ എത്തിച്ച കെട്ടുകാഴ്ചയശ്വങ്ങൾ. ഊരുകളിൽ ചിലവയെ പ്രതിനിധീകരിച്ച് ഒന്നിലധികമുണ്ട് കോലങ്ങൾ. യഥാതഥ പകർപ്പല്ല -- പുത്തൻതുണിയിൽ പൊതിഞ്ഞ ശൈലീകൃത രൂപങ്ങൾ.
വിസ്ഫോടനക്കോലും വിലോലനാദവും
- Details
- Category: Kathakali
- Published on Friday, 28 May 2021 06:01
- Hits: 2233
വിസ്ഫോടനക്കോലും വിലോലനാദവും
വി. കലാധരൻ
വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലിയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. ഇന്ന് തൊണ്ണൂറ്റിയേഴാം ജന്മദിനം.
കേരളത്തിലെ വാദ്യവിദ്യാവിദഗ്ധരും വാദ്യസംഗീതരസികരും കഥകളിച്ചെണ്ടയെ മേളത്തിനും തായമ്പകക്കും വളരെ താഴെയായിട്ടാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചെണ്ടയുടെ കാല്പനികപ്രഭാവം കഥകളിയിലാണ് അനുഭവിക്കാനാവുക എന്ന് കലാമർമജ്ഞനായ ഡോ. ടി.എൻ. വാസുദേവൻ. കഥകളിച്ചെണ്ടയെ സാംസ്കാരികകേരളത്തിൻറെ മുൻനിരയിലേക്ക് വീണ്ടെടുക്കുകയാണ് അദ്ദേഹത്തിൻറെ അസാധാരണമായ ഈ നിരീക്ഷണം.
കഥകളിയുടെ നൃത്ത-നൃത്ത്യ-നാട്യങ്ങളെ ഭാവസൂക്ഷ്മതയോടെ ചെണ്ടയിൽ പിന്തുടരാൻ കലാമണ്ഡലം കൃഷണൻകുട്ടി പൊതുവാൾക്ക് കരുത്തും അറിവും ആത്മബലവും ഔചിത്യബോധവും പ്രദാനം ചെയ്തത് കലാമണ്ഡലത്തിലെ പട്ടിക്കാംതൊടിക്കളരി ആയിരുന്നു. അന്നുവരെ കഥകളിയുടെ രംഗവ്യവഹാരങ്ങളെ സാമാന്യമായി പിൻപറ്റിയ കൊട്ട് നടൻറെ വ്യക്തിഗതസിദ്ധികളെയും സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ശോഭനീയമാക്കുന്ന നേർകോൽനാദവും ഉരുളുകയ്യിൽ നിന്നുദ്ഭവിക്കുന്ന സ്വരതരംഗങ്ങളുമായി പരിണമിച്ചതിന്റെ ചരിത്രമാണ് കൃഷ്ണൻകുട്ടിപ്പൊതുവാളുടെ കലാജീവിതം.
തായ് വഴിയിൽനിന്ന് വാദ്യവിദ്യാവാസനയും പൈതൃകത്തിൽനിന്ന് മേധാശക്തിയും ഒത്തുചേർന്ന അത്യപൂർവ ജനുസ്സ് എന്ന് ഒറ്റവാക്യത്തിൽ പൊതുവാളെ അടയാളപ്പെടുത്താം. ഒരിക്കൽ കണ്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത ഗംഭീരരൂപം. അധികാരസ്ഥാനങ്ങളെ ചൊടിപ്പിച്ച ധിക്കാരി. ഭൗതികനഷ്ടങ്ങളിൽ ആവലാതിപ്പെടാനാവാത്തവണ്ണം ബലിഷ്ഠമായ ആത്മാഭിമാനത്തിന് ഉടമ. കളിയരങ്ങിലെ അപഭ്രംശങ്ങളെ നിശിതമായി വിചാരണചെയ്ത കലാതത്വവേദി.
വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലി. സ്വപ്രവൃത്തിയിൽ ലോകധർമിയുടെ ജ്വാലകൾ സമുചിതമായി സമ്മേളിപ്പിച്ച വിവേകശാലി. ന്വായവാദങ്ങൾ വെറുതെ നിരത്തി താൻ കൊട്ടേണ്ട അവസരങ്ങളെ മനപ്പൂർവം ഒഴിവാക്കിയ വ്യതിയാനി. ഇവ്വിധം എണ്ണമറ്റ സ്വഭാവവിശേഷങ്ങളുടെ സമാഹൃതസ്വരൂപമായിരുന്നു പൊതുവാൾ.
നിലയ്‌ക്കാത്ത വശ്യത
ഉരുളുകോലിൻറെ ധാരാളിത്തമോ ശ്രോതാക്കളെ സ്തബ്ധരാക്കുന്ന കനമോ ഇല്ലാതിരുന്നിട്ടും പൊതുവാളുടെ ചെണ്ടക്കോലിൽ നിന്നുദിച്ചുയർന്ന സ്വരകിരണാവലി എന്തുകൊണ്ട് കഥകളിപ്രണയികളുടെ നിലയ്‌ക്കാത്ത വശ്യതയായി? കാരണങ്ങൾ പലത്.
ഏറ്റവും പ്രധാനം പാത്രപ്രകൃതിക്കൊത്ത് പൊതുവാളുടെ ചെണ്ടയിൽ വിടർന്നുല്ലസിച്ച അസംഖ്യം ഭാവധ്വനികൾ. ശൃംഗാരരംഗങ്ങളിൽ നിമന്ത്രണമായും വീര-രൗദ്ര രസങ്ങളുടെ വിലാസവേളകളിൽ വിസ്ഫോടനമായും ശോകനിർഭരനിമിഷങ്ങളിൽ മൗനം മോഹിച്ച വിലോലനാദമായും അദ്ദേഹം തൻറെ വാദനസാധ്യതകളെ സർഗാത്മകമാക്കി. കൈകസി കേട്ടതും കണ്ടതുമായ പുഷ്പകവിമാനത്തിൻറെ കാതടപ്പിക്കുന്ന ഇരമ്പൽ കാണികളാകെ കേട്ടു. പിൽക്കാലകൊട്ടുകാർ തിശ്രത്തിലും ഖണ്ഡത്തിലും സങ്കീർണത്തിലുംവരെ കൊട്ടി തിമർത്തിട്ടും വിമാനത്തിൻറെ സാന്നിധ്യം കൈകസിക്കോ കാഴ്ചക്കാർക്കോ കൈവന്നില്ല.
ഇനിയും നിങ്ങൾക്ക് പൊതുവാളുടെ പ്രതിഭയിൽ സംശയമുണ്ടോ? എങ്കിൽ ചെർപ്പുളശ്ശേരി ശിവനെ കാണൂ. ആ കോൽപ്പെരുമാറ്റങ്ങളുടെ ഭാവലയപ്രഭുത്വം വായ്ത്താരിയിലൂടെ ആ മദ്ദളവിദ്വാൻ നിങ്ങളെ ബോധ്യപ്പെടുത്തും.
കൊട്ട് പോലെ ലളിതവും സുതാര്യവും സാരഗർഭവുമായിരുന്നു പൊതുവാളുടെ തൂലികാചിത്രങ്ങൾ. വള്ളത്തോളിനെ അനുസ്മരിക്കുന്ന വാങ്മയത്തിനൊടുവിൽ പൊതുവാൾ ഒരു കഥകളിപ്രേമിയുടെ വാക്കുകൾ ഉദ്ധരിക്കുന്നു. അതിലൊരു വാക്യം. "നിങ്ങൾക്കൊക്കെ ഇങ്ങനെ നടക്കാറായത് ആ നാരായണമേനോൻ കാരണമാണ്". ഇതിലധികം മലയാളത്തിൻറെ മഹാകവിയെ ഒരു കഥകളി കലാകാരൻ എങ്ങനെ മഹത്വപ്പെടുത്തും.
പൊതുവാൾ തൻറെ ജീവിതകാലത്ത് നേടിയ കീർത്തിയും ആദരവും അദ്ദേഹം അർഹിച്ചതിൽ അധികമായിരുന്നു എന്ന് പരോക്ഷമായി സ്ഥാപിക്കാൻ ചില ആസൂത്രിതശ്രമങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട അണിയറപ്രവർത്തകരുടെ നിലപാടുകൾ ഒരിക്കലും നിഷ്കളങ്കമല്ല. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാൻ ശ്രമിക്കരുത്.
(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ലേഖനത്തിന് ആധാരം.)
കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം
- Details
- Category: Kathakali
- Published on Tuesday, 25 May 2021 01:16
- Hits: 2191
കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം
പി.എം. നാരായണൻ
കല്ലുവഴിച്ചിട്ടയുടെ കാർക്കശ്യങ്ങളിൽ അഭിരമിക്കുമ്പോഴും വ്യക്തിപരമായി നിറയെ ഇളവുകളും അയവുകളും സഹൃദയലോകത്തിന് സമ്മാനിച്ചുപോന്നു കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ. കൗതുകരമായ അത്തരം നുറുങ്ങുകളുടെ സമാഹാരമാണ് ഈ ലേഖനം.
ആശാനെക്കുറിച്ച് ഓർക്കുമ്പോൾ അരങ്ങത്തെ നിരവധി വേഷങ്ങൾ ഉള്ളിൽ തിക്കിത്തിരക്കി വന്നുനിറയുന്നതോടൊപ്പം അരങ്ങിൽനിന്നല്ലാത്ത രസകരമായ ചില സന്ദർഭങ്ങളും തെളിയും.
അങ്ങനെ ചിലവ...
പാലക്കാട് ജില്ലയിൽ എൻറെ എളമ്പുലാശ്ശേരി നാട്ടിലെ നാലുശ്ശേരിക്കാവിലെ ഒരു കളി. ദേവയാനീചരിതവും ബാലിവിജയവും. കലാമണ്ഡലം രാമൻകുട്ടിനായരുടെ രാവണൻ. കഥയിലെ ആട്ടങ്ങളുടെ കമൻററി പതിവുണ്ടായിരുന്നു അന്ന്.
കചൻ ശുക്രാചാര്യരുടെ ആശ്രമക്കാഴ്ചകൾ വർണ്ണിക്കുകയാണ്. തപോവനവർ ണനയിൽ ഒരു പതിവിനമായ "ശിഖിനീശലഭം..." ആണ് വിസ്തരിക്കുന്നത്. കമൻററിഎന്റെ വക. കുറച്ചു കഴിഞ്ഞ് എന്തോ ഒരു കാര്യത്തിനു വേണ്ടി അണിയറയിൽ ചെന്നപ്പോൾ വേഷം ഏതാണ്ട് ഒരുങ്ങി ഇരിക്കുന്ന ആശാൻ എന്നെ അടുത്തേക്ക് വിളിച്ചു: "എന്താ മാഷേ? അവിടെ കമന്ററീല് പാറ്റ തീയില് വീണിട്ട് ദഹിക്കാതെ പറന്നു പൊങ്ങീന്നും ഒക്കെ പറയണ കേട്ടൂലോ..."
" ആശ്രമവർണ്ണനയായിരുന്നു. ശിഖിനീശലഭം എന്ന ശ്ലോകമാണ് ആടിയത്. "
" ഓഹോ…" ഒരു അസാധ്യ പുഞ്ചിരി. പറച്ചിലിൽ എനിക്കെന്തെങ്കിലും അബദ്ധം പറ്റിയോ എന്നാലോചിച്ചു നിൽക്കുമ്പോൾ ആശാൻ തുടർന്നു: "ഈ കള്ളൂകുടിയൻ സാമിടെ ആശ്രമത്തിലല്ലേ ശിഖിനീശലഭം!"
ആ ചിരി വീണ്ടും.
കലാമണ്ഡലം രാമൻകുട്ടിനായരുടെ ചൊല്ലിയാട്ടം:
മനസ്സ് നിറഞ്ഞ ബാഹുകൻ
മറ്റൊരിക്കൽ നാലുശ്ശേരിക്കാവിലെ കളിക്ക് ഏല്പിക്കാൻ കുഞ്ചുവേട്ടൻ എന്നുവിളിക്കുന്ന ടി.എം. ഗണപതിയും ഞാനും കൂടി ആശാൻറെ വീട്ടിലെത്തി. കളിയുടെ ദിവസം അറിയിച്ചു. എന്താ കഥ എന്ന് ആശാൻ.
"നളചരിതം നാലാം ദിവസം. ആശാൻറെ ബാഹുകൻ വേണംന്നാ മോഹം," ഞാൻ അറിയിച്ചു.
എന്നെ അടിമുടി ഒന്നു നോക്കി. പിന്നെ കുഞ്ചുവേട്ടനെയും.
"എൻറെ ബാഹുകനോ?" അപ്പോഴത്തെ ഭാവം എഴുതി ഫലിപ്പിക്കുക വയ്യ. ഞാനല്പം പരിഭ്രമിച്ച് കുഞ്ചുവേട്ടനെ നോക്കി.
ഒന്നാലോചിച്ച് ആശാൻ പറഞ്ഞു: " ആയിക്കോട്ടെ. എഞ്ചിനീയറും മാഷും പറഞ്ഞാൽ പിന്നെ എന്താപ്പൊ പറയണ്ടത്?"
കോട്ടക്കൽ ശിവരാമാശാൻറെ ദമയന്തിയും കലാമണ്ഡലം ഗംഗാധരൻറെ പാട്ടുമാണ് ഉദ്ദേശിക്കുന്നതെന്നുകൂടി പറഞ്ഞുറപ്പിച്ച് മടങ്ങുമ്പോൾ ഞാൻ കുഞ്ചുവേട്ടനോട് ചോദിച്ചു. "ആശാന് മുഷിഞ്ഞിട്ടുണ്ടാവ്വോ?"
"ഹേയ്, അതൊന്നൂല്യ. ചെർപ്പുളശ്ശേരി കഥകളി ക്ലബ്ബിൽ ഞാൻ (നളചരിതം) മൂന്നാം ദിവസൊക്കെ ചെയ്യിച്ചിട്ട്ണ്ട്."
ആശാൻറെ ആ 'നാലാം ദിവസം' ബാഹുകൻ എൻറെ പ്രതീക്ഷ പോലെത്തന്നെ നന്നായി. മിതമായി ചെയ്തു. ശിവരാമനാശാനും ഗംഗാധരാശാനും കൂടി മനസ്സ് നിറയ്ക്കുകയും ചെയ്തു.
കാശു വാങ്ങാതെ ദുര്യോധനൻ
'കളിവട്ട'ത്തിൻറെ ഒരു കളി കിഴാറ്റൂരിൽ. പഴേടം വാസുദേവൻ മാഷാണ് സംഘാടകൻ. വാസുപ്പിഷാരോടിശിവരാമൻ ടീമിൻറെ 'നാലാം ദിവസം'. കലാമണ്ഡലം ഹൈദരാലിയുടെ പാട്ട്. തുടർന്ന് രാമൻകുട്ടിനായരാശാൻറെ പതിഞ്ഞ പദം മുതൽക്കുള്ള ദുര്യോധനനും ഉണ്ണിത്താൻറെ ദുശ്ശാസനനുമായി ദുര്യോധനവധം. ഇരമ്പിയ കളി.
അന്നത്തെ 'സോദരന്മാരേ…'. 'ഉചിതമഹോ …' 'ധർമ്മനന്ദന....' എന്നീ പദങ്ങൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്.
വേഷം കഴിഞ്ഞ് തുടച്ച് മടക്കയാത്രയ്ക്കാരുങ്ങി അണിയറയിൽ ഇരിക്കുന്ന ആശാൻറെ അടുത്തേക്ക് ഒരു കവറുമായി പഴേടം എത്തി. "എന്താ ദ് ?" കവർ നീട്ടിയപ്പോൾ ആശാൻറെ ചോദ്യം.
" ഒരു വഴിച്ചെലവ്. അത്രേ ള്ളൂ…" പഴേടത്തിൻറെ ഭവ്യമായ മറുപടി.
"എന്നെ ജീപ്പില് ങ്ങ്ട് കൊണ്ടുവന്നു. അങ്ങ്ട് ആ ജീപ്പിൽത്തന്നെ കൊണ്ടാക്കണം. അത്രേള്ളൂ. പിന്നെ എനിക്കെന്താ വഴിച്ചെലവ്? അതൊന്നും വേണ്ട. മാഷ് അത് കയ്യില് വെച്ചോളൂ., " അസന്ദിഗ്ധമായ മറുപടി. പഴേടം കുറച്ചുകൂടി നിർബ്ബന്ധം പറഞ്ഞുനോക്കി. രക്ഷയില്ല.
"ഈ കളിക്ക് ഏല്പിക്കുമ്പൊത്തന്നെ മാഷ് പറഞ്ഞിട്ട്ണ്ട്. കാശൊന്നും ണ്ടായിട്ടല്ല, മോഹാ യിട്ടാണ് ന്ന്. വഴിച്ചെലവൊക്കെയേ ണ്ടാവുള്ളൂ ന്നും. എനിക്കാണെങ്കിൽ ജീപ്പില് അങ്ങടും ഇങ്ങടും. വഴീലൊരു ചെലവൂല്യ. അത് വേണ്ട."
ആശാൻ ഒരു രൂപ വാങ്ങിയില്ല.
നാട്ടിലെ കളിക്ക് ആശാനെ മോഹിച്ച് ഏല്പിപ്പിക്കുമ്പോൾ സാമ്പത്തിക പരിമിതിയെക്കുറിച്ച് പഴേടം വാസുദേവൻ പറഞ്ഞ വാക്കുകൾ ആശാൻ മറന്നിട്ടേയില്ലായിരുന്നു. അപ്പോൾ എടുത്ത തീരുമാനമാണ് പഴേടത്തിന്റെ കളിക്ക് പ്രതിഫലം വേണ്ട എന്നത്.
കലാമണ്ഡലം രാമൻകുട്ടി നായരുടെ ലവണാസുരവധം ഹനൂമാൻ :
കാരാകുർശ്ശിയിലെ താരം
സമാനമായ അനുഭവം എനിക്കുമുണ്ടായി കുറേ വർഷങ്ങൾക്കു ശേഷം.
എൻറെ നാടിനടുത്തുള്ള കാരാകൂർശ്ശി ഹൈസ്കൂളിലെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ ഒരു വിശിഷ്ട വ്യക്തി വേണം. ഞാൻ ആശാനെ വിളിച്ചു. വരാമെന്നേറ്റു.
കലോത്സവദിവസം കൃത്യസമയത്ത് മകൻ അപ്പുക്കുട്ടൻമാഷ്ടെ കാറിൽ ആശാൻ സ്കൂളിലെത്തി. വേദിയിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എട്ടുപത്ത് മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തോടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുറച്ച് കുട്ടികളുടെ സംഘത്തിനോട് കഥകളിയെക്കുറിച്ച് ചിലത് പറയണമെന്ന് ഒരാവശ്യം സ്കൂളുകാർ ഉന്നയിച്ചു. ആവാമല്ലോ എന്ന് ആശാൻ.
ഒരു ക്ളാസ് മുറിയിൽ മുപ്പത്-നാല്പത് കുട്ടികൾ. ആശാൻ ഇരുന്ന് പറഞ്ഞുതുടങ്ങി. ഒരു മുദ്ര കാണിച്ച് "ഇതെന്താ അറിയ്യോ?" എന്നു ചോദിച്ചപ്പോൾ ഒരു പെൺകുട്ടി ഉത്തരം പറഞ്ഞു. അത്ര പരിചിതമായ മുദ്രയായിരുന്നില്ല അത്. നക്ഷത്രം എന്നോ മറ്റോ ആയിരുന്നു. അതെങ്ങനെ പഠിച്ചു? ആശാൻ ആ കുട്ടിയോട് ചോദിച്ചു. ഞാൻ നാലില് പഠിക്കുമ്പൊ വാക്കട സ്‌കൂളിൽ വന്ന് ആശാൻ കാണിച്ചു തന്നിട്ട്ണ്ട്. ആശാന് അത്ഭുതവും സന്തോഷവുമായി. അവളെ ഗംഭീരമായി അഭിനന്ദിച്ചു. ഇരുന്നിടത്തു നിന്ന് എണീറ്റിട്ടായി പിന്നെ വർത്തമാനവും അഭിനയവുമെല്ലാം. ഏതാണ്ട് ഒരു മണിക്കൂർ നേരം ആശാൻ രസമായി കുട്ടികളുടെ കൂടെക്കൂടി.
സ്‌കൂളിലെ നടത്തിപ്പുകാർ മാഷന്മാർ എന്നെ വിളിച്ച് ആശാന് എന്താണ് കൊടുക്കുക എന്നു ചോദിച്ചു. സ്വീകരിക്കാൻ സാധ്യത കുറവാണ്, എന്ന് ഞാൻ പറഞ്ഞു. ആയിരം രൂപ ഒരു കവറിലിട്ട് അത് കൊടുക്കാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞുമാറി മെല്ലെ പുറത്തിറങ്ങി. ഇത്തിരി സമയം കഴിഞ്ഞ് മറുവശത്തുകൂടി ആശാൻ ഇറങ്ങി കാറിൽ കേറുന്നത് ഞാൻ ഇത്തിരി മാറിനിന്ന് നോക്കി. അതിനിടെ ഒരു മാഷ് വന്ന് ആശാൻ മാഷെ അന്വേഷിക്കുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ കാറിനടുത്തേക്ക് ചെന്നു.
"മാഷേ, എന്താ പ്പൊ ഇങ്ങനെയൊക്കെ?" ആശാൻ ഗൗരവത്തിൽ എന്നോട്.
"എന്താ, മനസ്സിലായില്ല."
" ഒരു കവറും അതില് കാശുമൊക്കെ തരണത്? ഞാനത് വാങ്ങിയില്ല."
"വഴിച്ചെലവാവും ആശാൻ," ഞാൻ അല്പം പരുങ്ങി.
" ഞാൻ അപ്പുട്ടൻറെ കാറിലാണല്ലോ വന്നത്. വേഷം കെട്ടീട്ട്ല്യ. ഞാൻ പ്രസംഗത്തിന് പൈസ വാങ്ങാറില്യ."
എന്നിട്ട് മടിയിൽ ഒരു കിറ്റിൽ വച്ച ഷാളെടുത്ത് ഉയർത്തിക്കാട്ടി. "പ്രസംഗിച്ചതിന് ഇത് കിട്ടീട്ട്ണ്ട്. അത്രേ വേണ്ടൂ. ന്നാൽ അങ്ങനെ… " ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കി ആശാൻ കാർ വിട്ടോളാൻ ആംഗ്യം കാട്ടി.
തീവണ്ടിയിലെ മുത്തശ്ശൻ
ആശാനെ അതിഗൗരവക്കാരനായിട്ടാണ് എല്ലാവരും കരുതാറ്. പലപ്പോഴും (വേണ്ടപ്പോഴെല്ലാം) അങ്ങനെയാണുതാനും. എന്നാൽ അതിനു നേർവിപരീതമായ അനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ്,
എൻറെ മോന് രണ്ടു വയസ്സ്. ഞാനും ലീലയും മോനും കൂടി തിരുവനന്തപുരത്തേക്ക് ഒരു യാത്ര. പകലാണ്. വണ്ടി ഏതെന്ന് കൃത്യമായി ഓർമ്മയില്ല. ഷൊർണ്ണൂരിൽ ഞങ്ങൾ കയറിയ കംപാർട്ട്മെൻറിൽത്തന്നെ ഇത്തിരി കഴിഞ്ഞപ്പോൾ ആശാൻ കേറി. കൂടെ കഥകളിപ്പാട്ടുകാരൻ പാലനാട് ദിവാകരൻമാഷും.
എന്നെ കണ്ടപാടെ ആശാൻ നേരെ അപ്പുറത്തുള്ള സീറ്റിൽ വന്നിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് കുശലം ചോദിക്കലായി. രണ്ടുപേരും തിരുവനന്തപുരത്ത് കരിക്കകം ക്ഷേത്രത്തിൽ കളിക്ക് പോവുകയാണ്. പാലനാട് ഇത്തിരി വർത്തമാനം പറഞ്ഞശേഷം മേലേ ബർത്തിൽ കേറിക്കിടന്നു. ആശാൻ പിന്നെയും ചിലത് പറഞ്ഞുകൊണ്ട് സീറ്റിൽത്തന്നെ.
ഇതിനിടെ മകൻ ആശാനെ നോക്കിയൊരു ചിരി പാസ്സാക്കി. അതൊരു തുടക്കമായിരുന്നു. ആശാൻ അവനെ നോക്കി ചിരിച്ചു. എന്നിട്ട് കൈനീട്ടി. വലിയ മോതിരങ്ങളണിഞ്ഞ വണ്ണൻ വിരലുകൾ അവന് നന്നേ ഇഷ്ടപ്പെട്ടു. അവൻ വിരലിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആശാൻ കൈ പിൻവലിച്ചു. പിന്നെ വീണ്ടും നീട്ടി. അവൻ കുടുകുടാ ചിരിച്ച് വിരലുകളിൽ പിടിക്കാനുള്ള ശ്രമം തുടർന്നു. ഞങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ അവർ കളിയിൽ മുഴുകി. ഞാനും ലീലയും ആ കളി കണ്ട് ആസ്വദിച്ച് ഇരുന്നു.
ആശാൻറെ 'ലവണാസുരവധ'ത്തിലെ ഹനുമാനെയാണ് എനിക്ക് ഓർമ്മ വന്നത്. ലവകുശന്മാരോടു കളിയായുള്ള ഏറ്റുമുട്ടലിന്റെ ഒരു പുനരാവിഷ്കാരം. പരിസരം മറന്ന് സമയം മറന്ന് ഇരുവരും. എപ്പോഴാണത് കഴിഞ്ഞതെന്ന് ഓർമ്മയില്ല. മുത്തച്ഛനും കുഞ്ഞുമോനും തമ്മിലുള്ള ആ കളിതമാശകൾ എൻറെ മനസ്സിൽ ഇന്നുമുണ്ട്. പിന്നീട് ആശാൻറെ ലവണാസുരവധം ഹനുമാൻ കാണുമ്പോഴൊക്കെ ഈ സന്ദർഭം എന്റെ മനസ്സിൽ ഓടി വന്നിരുന്നു.
(കഥകളി സംഘാടകനും ആസ്വാദകനും നിരൂപകനും ആണ് ലേഖകൻ. റിട്ടയേഡ് സ്കൂളദ്ധ്യാപകൻ. 2020ലെ പിറന്നാളിലെ ഫേസ്‌ബുക്ക് പോസ്റ്റാണ് ആധാരം.)
Kalamandalam Gopi: Tribute to Timelessness
- Details
- Category: Kathakali
- Published on Saturday, 22 May 2021 09:35
- Hits: 2224
Kalamandalam Gopi: Tribute to Timelessness
Sreevalsan Thiyyadi
Contemporary Kathakali’s patriarch turns 84 tomorrow.Shatabhishekam, as the occasion is known, falls on May 23, 2021.A piece I wrote on the master 12 years ago merits no major change in content even today. Unsurprising, given the permanence of the master’s grace.
Years ago — in 1987 to be precise — Kalamandalam Gopi was portraying a romantic scene. All decked up, the Kathakali maestro was presenting the gestural version of one beautiful object he has shown innumerable times in the form of a slow-paced mudra: lotus. The visual charm of that minute-long mime was so engrossing for the audience at a central Kerala temple that one among them got up and walked on to the two-foot-high wooden dais. There, as Gopi was holding his palms together in the shape of that showy flower, our man in a trance-like state dropped a coin into the master’s hands. As if an offering to God.
A few seconds later, the mudra was over and Gopi’s hands parted rhythmically. The clank of the falling coin sank in the background percussion, and the dancer coolly continued his performance. The inopportune dakshina left no disgust in his face; the emotion still was unflaggingly shringara.
Twenty-two years later, the master won a distinguished national award by the name of the same mudra: Padma anyway means lotus. He was 71 then. Soon after the good news from Delhi broke, Gopi was doing what he had been for all these six decades: performing Kathakali. Again, in central Kerala — coincidentally, not far from his sleepy, but culturally rich, native place.
The metamorphosis
Like many world-class artistes, Gopi’s transformation has been an amazing tale — as from a dusky kid in his verdant semi-hilly Kothachira village off Pattambi to gaining mastery in a sophisticated dance-theatre. As a chirpy pre-teenager, he dabbled in Ottan Thullal, but the folksy mono dance was too modest to accommodate his genius. Soon, after a year’s Kathakali-learning stint in the neighbourhood Nareri Mansion, he appeared the famous Kalamandalam. It needed only a split-second look at the teenager’s chiselled facial features for the performing arts centre’s founder, poet Vallathol Narayana Menon, to induct Gopi as a student. There, the pupil’s artistic effervescence was evident like the gurgling Bharatapuzha that flowed by the institution. However, given his innate potential to emote, Gopi soon began to exhibit his eclecticism.
Kalamandalam Gopi as King Nala on the wedding night:
His super-senior Kalamandalam Krishnan Nair, the over-arching 20th- century artiste who transcended region-specific aesthetics in Kerala, inspired him to explore the power of the movements of eyes and cheeks in a theatre that is also Kathakali. By his midtwenties, Kalamandalam Gopi had arrived on the scene.
Steps in ascension
Gopi’s salad days were bohemian. He was festively unpredictable. The gravitas he would lend to King Nala — arguably his masterpiece — in the first scene might slip into near-tomfoolery past midnight once Gopi returned to perform after a break. His love for liquor was a matter of anguish for Kathakali buffs — ironically, they poured the soda for him. The tall man remained lanky during much of his middle age; you often heard news that Gopi performed divinely at one place and was hooted out at another.
Even so, organisers knew Gopi had to be there to ensure a crowd. In the best of moods, he’d be cheerful — talking fluently in the greenroom with a nasal rasp in his voice and all of a sudden breaking into loud guffaws that betrayed his rustic innocence. Sense of humour has rather eluded him, but a boyish charm in his conversations has always won Gopi a legion of friends and admirers — notably females — in his homeland and abroad.
Of late, with all soda and no alcohol, the master has put on weight. His cheeks have turned fleshy and his very visage between the paper-cuts has broadened gracefully. In short, the Gopi on stage has grown handsomer with age. Often, he is choosy about roles — even finicky about his accompanists.
Crowning glory
At the age of 84, his movements have acquired a unique mellow. The class remains unchanged, though the Covid-19 epidemic has largely locked down the world of Kathakali for 15 months now.
Till then, Gopi’s original bubbly nature have continued to find real-time reflections on the stage when he enacts melodramatic roles like Nala, Rugmangada or Karna, yet a regimented tutelage he received long ago would dictate their border. That’s why his Bahuka, even during a streak of unfettered talk with his separated wife’s companion, Keshini, would essay his just-over chariot ride with elegant economy of space. And if one is keen to watch how rigid grammar doesn’t become a burden for the actor and killjoy for the audience, Gopi’s protagonists like Bhima and Arjuna in the weighty Kottayam plays could be the best examples.
His give-and-take approach to the arts in general has enriched Kathakali’s aesthetics.
Kalamandalam Gopi at a demonstration:
For instance, the postures Gopi strikes while depicting the hoods of snakes around Lord Shiva have a touch of Bharatanatyam — or even the Nataraja idol itself. On the other end of the prism, the way his Nala would romance with Damayanti cannot but remind the average Malayali of Prem Nasir, the late actor whose early films made waves in Kerala’s entertainment history when Gopi was in his formative years. His range of histrionics has for long been undisputed. Sonal Mansingh once said, “Gopi is the most powerful dancer I’ve ever come across.” Piquantly, the Odissi danseuse went on to win a Vibhushan, while Gopi only got a Padma Shri. That, sadly, remains the case till date.
(The writer is an arts journalist based in Thrissur.)